This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമേരിക്കന്‍ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അമേരിക്കന്‍ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം

American Natural History Museum

പ്രകൃതിശാസ്ത്രത്തിലും നരവംശശാസ്ത്രത്തിലും സാമാന്യജ്ഞാനം ലഭിക്കുന്നതിനും ഗവേഷണം നടത്തുന്നതിനും സൗകര്യം നല്കുന്ന ഒരു സ്ഥാപനം. ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ സ്ഥാപനവും ഇതുതന്നെ. 1869-ലാണ് ഇതു സ്ഥാപിതമായത്. ന്യൂയോര്‍ക്ക് സെന്‍ട്രല്‍ പാര്‍ക്കിലെ മന്‍ഹാട്ടന്‍ സ്ക്വയര്‍ നിറഞ്ഞുനില്ക്കുന്ന ഈ മ്യൂസിയം ഏതാണ്ടു നാല്പതേക്കര്‍ സ്ഥലത്തായി വ്യാപിച്ചുകിടക്കുന്നു. പൊതുപ്രദര്‍ശനത്തിനായുള്ള 58 പ്രദര്‍ശനഹാളുകളും ഓഫീസ്, പരീക്ഷണശാലകള്‍, സമ്മേളനഹാളുകള്‍, ലൈബ്രറി, ഓഡിറ്റോറിയം എന്നിവയ്ക്കായി 348 മുറികളും ഇതിലുണ്ട്. ഈ മ്യൂസിയത്തിന്റെ ഭരണച്ചുമതല നിര്‍വഹിക്കുന്നത് ഒരു ട്രസ്റ്റാണ്. ഇതിന്റെ നടത്തിപ്പിലേക്കു വേണ്ടിവരുന്ന തുക നഗരസഭാഫണ്ട്, എന്‍ഡോവ്മെന്റുകളില്‍നിന്നുള്ള പലിശ, അംഗങ്ങളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍നിന്നുമുള്ള സംഭാവനകള്‍ എന്നിവയില്‍ നിന്നുമാണു ലഭിക്കുന്നത്.

നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള സസ്തനികളുടെ അസ്ഥികൂടങ്ങള്‍

പ്രദര്‍ശനം, പഠനപര്യടനം, ഗവേഷണം, പൊതുവിദ്യാഭ്യാസം എന്നീ നാലു മേഖലകളിലായിട്ടാണ് ഇതിന്റെ പ്രവര്‍ത്തനപരിപാടികള്‍ സംവിധാനം ചെയ്തിരിക്കുന്നത്. നരവംശശാസ്ത്രം സംബന്ധിച്ച പഠനം ഉള്‍പ്പെടെ പ്രകൃതിശാസ്ത്രത്തിന്റെ വിവിധ വികാസഘട്ടങ്ങള്‍ പ്രകാശിപ്പിക്കുന്ന പ്രദര്‍ശനശാലകളില്‍ പ്രതിവര്‍ഷം ഇരുപതുലക്ഷത്തിലേറെ ആളുകള്‍ സന്ദര്‍ശനം നടത്താറുണ്ട്. രത്നങ്ങള്‍ ഉള്‍പ്പെടെയുള്ള ധാതുക്കള്‍ പ്രദര്‍ശിപ്പിക്കുന്ന മോര്‍ഗന്‍ ഹാള്‍, ന്യൂയോര്‍ക്ക് നഗരപ്രാന്തത്തിന്റെ പരിസ്ഥിതി വിജ്ഞാനം പ്രദര്‍ശിപ്പിക്കുന്ന ഫെലിക്സ് എം. വാര്‍ബര്‍ഗ് മെമ്മോറിയല്‍ ഹാള്‍, പസിഫിക് പക്ഷിശേഖരം അടങ്ങിയ വിറ്റ്നെ മെമ്മോറിയല്‍ ഹാള്‍, വടക്കേ അമേരിക്കന്‍ സസ്തനികളെ പ്രദര്‍ശിപ്പിക്കുന്ന ബ്രോണ്ടോസോര്‍ ഹാള്‍, ആഫ്രിക്കന്‍ സസ്തനികളുടെ അക്കേലേ മെമ്മോറിയല്‍ ഹാള്‍ എന്നിവ പ്രദര്‍ശന ഹാളുകളില്‍ എടുത്തുപറയേണ്ടവയാണ്. സമുദ്രജീവികളെ പ്രദര്‍ശിപ്പിക്കുന്ന ഹാളില്‍ സജ്ജമാക്കിയിട്ടുള്ള ജീവനുള്ള അകശേരുകികളും കടലിലെ സൂക്ഷ്മജീവികളുടെ ഗ്ലാസ് മോഡലുകളും ശ്രദ്ധേയങ്ങളാണ്. ഷഡ്പദങ്ങള്‍, ഉഭയജീവികള്‍ എന്നിവയെക്കൂടാതെ ലുപ്ത-ഇഴജന്തുക്കളുടെ ലോകത്തിലെ ഏറ്റവും വലിയ ശേഖരവും പ്രദര്‍ശനവസ്തുക്കളില്‍ ഉള്‍പ്പെടുന്നു.

നരവംശശാസ്ത്രവുമായി ബന്ധപ്പെട്ട പ്രദര്‍ശനവസ്തുക്കളടങ്ങിയ 12 ഹാളുകളുണ്ട് ഇവിടെ. ആദിമ (primitive) മനുഷ്യന്റെ ഭൗതിക-സാംസ്കാരികാവശിഷ്ടങ്ങളെക്കൂടാതെ 'തുലനാത്മക അനാട്ടമി' (Comparative Anatomy) യുടെ വിവിധ ദൃശ്യങ്ങളും പ്രദര്‍ശനത്തിനായി സജ്ജീകരിച്ചിരിക്കുന്നു. ഇതോടൊപ്പംതന്നെ ഏഷ്യ, ആഫ്രിക്ക, പസിഫിക് ദ്വീപുകള്‍, അമേരിക്ക എന്നിവിടങ്ങളിലെ ജനവര്‍ഗങ്ങളുടെയും പ്രത്യേക സംസ്കാരത്തിന്റെയും വികാസഘട്ടങ്ങളും ആകര്‍ഷകമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ വളര്‍ന്നു വികസിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടി പ്രകാശം, നിറം, ശബ്ദം എന്നിവ ഉപയോഗപ്പെടുത്തി പ്രദര്‍ശനവസ്തുക്കളെ കൂടുതല്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്. ഉദാഹരണമായി പെറുവിലെ കാട്ടുമനുഷ്യരുടെ ജീവിതം പ്രദര്‍ശിപ്പിക്കുന്ന മെന്‍ ഒഫ് ദ് മൊണ്ടാനാ (Men of the Montana) എന്ന ദൃശ്യം എടുത്തുപറയേണ്ടതാണ്. പ്രദര്‍ശനവസ്തുക്കളുടെ സംക്ഷിപ്തവിവരണം കാണികള്‍ക്കു ലഭ്യമാക്കുന്ന 'ഗൈഡ്-എ-ഫോണ്‍' (guide-a-phone) ക്രമീകരണവും 1954 മുതല്‍ നടപ്പിലാക്കിയിട്ടുണ്ട്. വാടകയ്ക്കെടുത്ത് കൂടെക്കൊണ്ടുനടക്കാവുന്ന ഇയര്‍ഫോണ്‍ വഴി പ്രദര്‍ശനവസ്തുക്കളെപ്പറ്റിയുള്ള വിവരങ്ങള്‍ കാണികള്‍ക്കു ലഭിക്കുന്നു. ഈ സേവനം ബ്രോണ്ടോസോര്‍ ഹാള്‍, വാര്‍ബര്‍ഗ് ഹാള്‍, അക്കേലേ ഹാള്‍, വിറ്റ്നെ ഹാള്‍, ധാതു-എണ്ണയുടെ പൂര്‍വേക്ഷണം (prospecting), ഖനനം, ശുദ്ധീകരണം എന്നിവയുടെ ശാസ്ത്രീയവശം വെളിവാക്കുന്നതിനായി സജ്ജീകരിച്ചിട്ടുള്ള ഹാള്‍, മത്സ്യങ്ങള്‍-കാലഘട്ടങ്ങളിലൂടെ എന്ന പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്ന ഹാള്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്.

മ്യൂസിയത്തിലെ പ്രദര്‍ശനവസ്തുക്കള്‍ എല്ലാംതന്നെ കൈമാറ്റംവഴിയും വിലയ്ക്കുവാങ്ങലിലൂടെയും സംഭാവനാരൂപത്തിലും നേരിട്ടുള്ള സംഭരണത്തിലൂടെയും സമ്പാദിക്കുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നും ശേഖരിക്കുന്ന പ്രദര്‍ശനവസ്തുക്കള്‍ അതതിന്റെ പ്രത്യേക പരിതഃസ്ഥിതിക്കിണങ്ങുന്ന രീതിയില്‍ത്തന്നെയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

മ്യൂസിയത്തില്‍ നടക്കുന്ന ഗവേഷണങ്ങളുടെ വിവരങ്ങള്‍ സ്വന്തം ശാസ്ത്രപ്രസിദ്ധീകരണങ്ങളിലൂടെയോ, മറ്റു പ്രസിദ്ധീകരണങ്ങള്‍ വഴിയോ പ്രസിദ്ധപ്പെടുത്തുന്നു. ബുള്ളറ്റിന്‍, ആന്ത്രപ്പോളജിക്കല്‍ പേപ്പേഴ്സ്, അമേരിക്കന്‍ മ്യൂസിയം നോവിറ്റേറ്റ്സ് എന്നീ ജേര്‍ണലുകളും, നാച്വറല്‍ ഹിസ്റ്ററി എന്ന മാസികയും, സാധാരണ വായനക്കാര്‍ക്കു വേണ്ടി മെന്‍ ആന്‍ഡ് നേച്ചര്‍ എന്ന ഗ്രന്ഥാവലിയും മ്യൂസിയം നേരിട്ടു പ്രസിദ്ധപ്പെടുത്തുന്നുണ്ട്. മ്യൂസിയം ഗ്രന്ഥശാലയില്‍ പ്രകൃതിശാസ്ത്രസംബന്ധിയായ 1 1/2 ലക്ഷത്തോളം പ്രസിദ്ധീകരണങ്ങള്‍ ലഭ്യമാണ്.

1935-ല്‍ സ്ഥാപിതമായ അമേരിക്കന്‍ മ്യൂസിയം-ഹെയ്ഡന്‍ പ്ലാനറ്റേറിയം-നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ വാനശാസ്ത്രവിഭാഗമായി വര്‍ത്തിക്കുന്നു. അര്‍ധഗോളാകൃതിയില്‍ കുംഭാകാരമായ തിയെറ്ററില്‍ വാനശാസ്ത്രസംബന്ധിയായ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നു. ഒരു വര്‍ഷത്തില്‍ നിരവധി തവണ ഈ പ്രദര്‍ശനങ്ങളുടെ ഉള്ളടക്കവും ഘടനയും വ്യത്യസ്തമാക്കാറുണ്ട്. പ്ലാനറ്റേറിയത്തിലെ കോപ്പര്‍നിക്കന്‍ റൂമില്‍ സ്ഥാപിച്ചിരിക്കുന്ന 14.6 മീ. ഉയരമുള്ള സൗരയൂഥത്തിന്റെ മാതൃക, ഭൂമിയോട് അടുത്തുള്ള ഗ്രഹങ്ങളുടെയും ഉപഗ്രഹങ്ങളുടെയും ആപേക്ഷികചലനവ്യവസ്ഥയെ യഥാതഥമായി ചിത്രീകരിക്കുന്നു. ഇവിടെയുള്ള വിശേഷവസ്തുക്കളില്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനത്തിനു വയ്ക്കപ്പെട്ട ഭൗമോപഗ്രഹത്തിന്റെ ആദ്യ മാതൃക, അനിഹിതോ (Ahnighito) എന്ന ഉല്‍ക്കാശില (പ്രദര്‍ശിതമായ ഉല്‍ക്കാശിലകളില്‍ വച്ചേറ്റവും വലുതും ആ രീതിയില്‍ പ്രസിദ്ധവുമാണിത്) എന്നിവ ഉള്‍പ്പെടുന്നു.

മേല്പറഞ്ഞവ കൂടാതെ ഈ പ്ളാനറ്റേറിയത്തില്‍ വാനശാസ്ത്രം, കാലാവസ്ഥാവിജ്ഞാനീയം, ശൂന്യാകാശയാനം എന്നീ വിഷയങ്ങളെ സംബന്ധിച്ച പഠനസൗകര്യങ്ങളുമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍